Friday, September 16, 2011

നക്ഷത്രങ്ങളുടെ മരണം



ഒരിക്കല്‍
മലിന ജലമത്രയും കുടിച്ച്
പ്രപഞ്ചം വീര്‍ത്തു പൊട്ടും.

അന്ന്
വെള്ളിത്തലപ്പാവുകളും
ചുകന്ന തലപ്പാവുകളും 
ഒരിക്കല്‍ കൂടി കലഹിക്കും.

ദീനാറുകള്‍
മുഖത്തുരസി
തീപ്പൊരി ചിതറും.
പഥികന്‍റെ ബലിച്ചോറ്

ഏറുമാടങ്ങളില്‍ വിശ്രമിക്കും.


ബ്രാക്കറ്റുകള്‍ക്കിടയില്‍
അഭയം തേടിയ
വിപ്ലവത്തിന്‍റെ പുറന്തോടുകള്‍
അരൂപിയുടെ സാമ്രാജ്യം
അടിച്ചു പൊളിക്കും.







മഹാ പ്രവാഹത്തില്‍
കൈ വിട്ടു പോയ പിറവിയുടെ രഹസ്യം
എന്‍റെ കൈകളിലേക്കു തിരിച്ചെത്തും.


അന്ന്,
പ്രവാചകന്‍റെ പുഞ്ചിരി
ഇടവഴികളിലേക്കു കൂടി പരന്നേക്കും.

അതുവരെ,
വിശ്രമിക്കാന്‍
ഒരു മന്ത്രാക്ഷരി തേടിയാണ്
തീജ്ജ്വാലകള്‍ക്കിടയിലൂടെ
എന്‍റെ നടത്തം....

Saturday, August 27, 2011

വിശുദ്ധിയുടെ ചിറകടികള്‍

താഴികക്കുടങ്ങളെ തഴുകിത്തലോടിയെത്തുന്ന ഹൈദരാബാദിയന്‍ കാറ്റില്‍ അലിഞ്ഞു ചേര്ന്ന പ്രണയ ഗീതങ്ങളുണ്ടായിരുന്നു. ഉറുദു അറിയില്ലെങ്കിലും ഭാഷാന്തരങ്ങളിലേക്കു പെയ്തിറങ്ങുന ഭക്തകാവ്യങ്ങള്‍...
ഒരിക്കല്‍ കൂടി പ്രണയ ഗീതങ്ങള്‍കു കാതോര്‍കട്ടെ...
മഴയില്‍ നനഞ്ഞു കുതിരട്ടെ ....


പ്രിയരേ ഈദു മുബാറക്


തണുത്തു മരവിച്ച
നിന്‍റെ വിരലുകള്‍ക്
പ്രണയത്തിന്‍റെ കരുതല്‍..
വിഷാദ മന്ദസ്മിതം പോലെ,
കരയുന്ന കണ്ണുകളില്‍
വിരഹത്തിന്‍റെ നിഴല്‍..
പാതി തുറന്ന മഴവില്‍ കൊട്ടാരത്തില്‍
പ്രണവ മന്ത്രം തേടി
നിന്‍റെ മൃദു പല്ലവികള്‍ ...

താഴെ,
യാത്രയുടെ അവസാനത്തില്‍,
ചുംബന സ്മൃതികളില്‍
പുളകം കൊണ്‍ട്,
എന്‍റെ വാല്‍മീകങ്ങള്‍
അവിടെ ,
പറയാതെ പോയ പ്രണയം
നിന്‍റെ പതിത ഗീതങ്ങളില്‍
തലചായ്ച്ച്
സ്വപ്നങ്ങളിലേക്കു കുടിയേറുന്നു


നിന്‍റെ വരവുകാത്ത്
ചില്ലകളില്‍ ചിറകൊതുക്കി
പതിയെ..
കുറുകിയുരുകുകയാണ്..
ഒരായിരം പ്രണയ പുഷ്പങ്ങള്‍..!!

വരൂ, പ്രിയേ ..
കേള്‍ക്കട്ടെ ഞാന്‍..
വീണ്ടുമാ വിശുദ്ധിയുടെ
നനുത്ത ചിറകടികള്‍..!!!!


Thursday, July 28, 2011

"എന്‍റെ കവിത തീക്കു മുന കൊടുക്കുന്നു..."

 എന്‍റെ പ്രൊഫൈലില്‍ എന്തെഴുതണമെന്ന ചിന്തയില്‍ നിന്നാണ് ഈ കവിതയുടെ പിറവി 

 ന്‍റെ  കവിത 
നിഴല്‍ ചിത്രങ്ങള്‍ക്കു മുഖപടം നല്‍കുന്നു .
നഖക്ഷതങ്ങളില്‍ ചോര വാറ്റുന്നു .
രക്ത ബാല്യം വരച്ചെടുക്കുന്നു .. .. .. 

എന്‍റെ കവിത 
അഭയം കാണാതെ  ,
നരച്ച കവിള്‍ത്തടം കൊണ്ടു
 തീക്കു മുന കൊടുക്കുന്നു 
ചിലപ്പോള്‍ ,
ഉള്ളില്‍ അസൂയമുഴച്ച്ചു 
വിഷാദ ഗര്‍ഭം ചുമക്കുന്നു .
പട്ടിണി  കിടക്കുന്നു ,
പാല്‍ ചുരത്തുന്നു .

പടക്കളങ്ങളില്‍ 
തലചുറ്റി ,
ഭ്രാന്തനെപ്പോലെ 
ചുവന്ന ബാണം തെറിപ്പിച്ച് 
പ്രവചന കുലം തകര്‍കുന്നു .

ഒടുവില്‍ 
അവസാനത്തെ ചുംബനത്തിനു 
മണി മുഴങ്ങുമ്പോള്‍ 
പാലായനത്തിന്‍റെ കഥ  പറയുന്നു . ..

Friday, July 1, 2011

ജിന്നുകളുടെ തടവറകള്‍

ഓരോ പെരുന്നാളിനും
ഉമ്മ പറയാറുണ്ട് ,

'ഉപ്പ വരും.. , വരാതിരിക്കില്ല.! '


നിലാവില്‍ ,ഇളം കാറ്റത്ത്‌
പതിയെ മുഖപടം നീങ്ങുമ്പോള്‍
ഉമ്മ പറയും:

".. സാരമില്ല ,ഉപ്പയായിരിക്കും.. !"


അകലെ
അക്കരേക്കു കൈ ചൂണ്ടി
ദൂരത്തേയും കാലത്തേയും പിന്നിട്ട്
ഒട്ടകങ്ങളെ തെളിച്ചതും,

ആരും കാണാതെ
വട്ട മുഖമുള്ള
വെള്ള മക്കനക്കുള്ളില്‍
കണ്ണുനീരോളിപ്പിച്ചതും,
നക്ഷത്രങ്ങളോട് കഥ പറഞ്ഞതും...
പാവം..
ഏതു കിനാവിന്‍റെ തുമ്പത്താണാവോ
കാഫിലകളെ ,ഉമ്മ ,തളച്ചത്..?


എന്നാലും
ഓര്‍മക്കുറിപ്പുപോലെ
എന്‍റെ മുടിയിഴകളില്‍ വിരലോടിച്ച്
കിനാവിന്‍റെ തീരത്തെ കുതിരപ്പുറത്തു കയറി
ജിന്നുകളുടെ തടവറയിലെ
രാജകുമാരനെ ഓര്‍ത്ത്
ഉമ്മ പാടും**

" പോകണ്‍ടലിയാരേ പോകണ്‍ടലിയാരേ..
ഇഫ്രീത്ത് ജിന്നിന്‍റെ കോട്ടേക്ക് പോകണ്ടാ...
തന്നാലെ കത്തുന്ന തിയ്യിണ്ടാ കോട്ടേല്..
തന്നാലെ വെട്ടുന്ന വാളുണ്ടാ കോട്ടേല്.."


** ഏറനാടന്‍ നാട്ടു ശീലുകളിലോന്ന്

Wednesday, June 29, 2011

മുഖങ്ങളുടെ പുസ്തകം

'ഞാന്‍ മരിച്ചുപോയെന്ന്'
ഇവന്‍ നിങ്ങളോടു പറഞ്ഞാല്‍
എന്‍റെ അര മതിലില്‍ എന്തു വരുമെന്ന്
എനിക്കറിയില്ല.

നിശ്ചയമായും ,
ന്യൂസ്ഫീടിനു കീഴെ
"ലൈക്‌" ഐക്കണ്‍ മിന്നിത്തിളങ്ങും
എനിക്കിഷ്ടപ്പെട്ടുവെന്നു നിങ്ങള്‍ വിരലമര്‍ത്തിയേക്കും!

താഴെ;
എന്‍റെ മൌനം കൊണ്ടു നിറഞ്ഞ ബോക്സില്‍
'ശ്ശോ.. കഷ്ടായി.!' എന്നു കമന്‍റടിച്ചേക്കും.

അന്നത്തെ ടോപ്‌ ന്യൂസുകള്‍ കിടയില്‍
ഇന്സ്റ്റന്‍റ് മെസ്സേജുകളില്‍
കുറിപ്പടികളില്‍
ഞാന്‍ വീണ്ടും പിടഞ്ഞു മരിക്കും
ഇന്നലെ ശൃംഗരിക്കാന്‍ മടിച്ച പെണ്ണിനോട്
നിങ്ങളെന്‍റെ കഥ പറയും
അങ്ങനെ ഒരു പ്രണയം കൂടി കടം വങ്ങും
എന്‍റെ ഓര്‍മയിലേക്ക് ഒരു പൂവുകൂടി കൊഴിഞ്ഞു വീഴും


എന്നാലും
വസന്തം വരാനുണ്ടെന്നോര്‍ത്ത്
നിങ്ങളെപ്പോഴോ സൂക്ഷിച്ച കണ്ണുനീര്‍
വലക്കണ്ണികള്‍ പൊട്ടിച്ചിട്ട്
എന്‍റെ തപാലില്‍ വരും

അവസാനത്തെ കത്തുമായി നീ പടികയറുമ്പോള്‍
എന്‍റെ സ്മാരകങ്ങള്‍ ചിരിച്ചു തുടങ്ങും

അതിനു മാത്രം
എന്‍റെ മുഖങ്ങളുടെ പുസ്തകമേ നിനക്കു നന്ദി !

പിറക്കാനിരിക്കുന്ന ഇടം

സെമിത്തേരിക്ക് മീതെ വലിയൊരു കുരിശു നില്കട്ടെ ,
ചുടലക്കുമീതെ വലിയൊരു പുകക്കുഴല്‍,
മീസാന്‍ കല്ല്‌ ചെറുതു മതി,
അതൊരു കല്ലല്ലേ''?
അതിനു പ്രത്യേകത ഒന്നുമില്ലല്ലോ!

ധീരനായ ധിക്കാരീ ..
നിനക്കിഷ്ടമുള്ളതെടുത്തുകൊള്‍ക.!

മരണത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ ഇവര്‍ ഇനിയുറങ്ങട്ടെ
പ്രത്യായ ശാസ്ത്രങ്ങള്‍ മാത്രം ഇവരെ രക്ഷിക്കട്ടെ
ഉടുതുണിയഴിഞ്ഞ് , മണ്ണിനോട് ചേര്‍ന്ന്,
കുഞ്ഞുങ്ങളെപ്പോലെ സ്വസ്ഥമാകട്ടെ.

ഓരോ വയലറ്റ് പൂവും
മരണഗന്ധം പേറി
ഇവര്‍കു മീതെപ്പിറക്കട്ടെ
നനുത്ത ഗന്ധം കടലു തേടിപ്പരക്കട്ടെ
ക്ഷണിക്കപ്പെടാത്ത അതിഥിയായി കഴുകന്‍ വട്ടമിട്ടു പറക്കട്ടെ

നിങ്ങള്‍കു മീതെ നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്നില്ല
ഒരുണര്‍ത്തുപാട്ടും പരിധിയിലെത്തുന്നില്ല
ഒരു സെകന്‍റു സൂചിയും വേദനിപ്പിക്കുന്നില്ല


പ്രിയരേ,
ഇനി നിങ്ങള്‍കു കലഹിക്കം
അലാം അടിക്കാന്‍ സമയമേറെയുണ്‍ടല്ലോ



Monday, June 20, 2011

oh Mithun Raj.......


ഇനി നിനക്കായ്‌
ഏതോ നിലാപ്പക്ഷി പാടിയേക്കും
ഏതോ നിശാഗന്ധി പൂത്തുനില്കും

വ്യര്‍ഥമാം മണ്ണില്‍ നാം
നട്ട സൌഹൃദം
വാടാതിരുന്നിരുന്നെന്‍കില്‍...
മങ്ങി മായാതിരുന്നിരുന്നെന്കില്‍......

ആരു മോഹിപ്പിച്ചു നിന്നെ
ഇത്രവേഗം നടക്കാന്‍..?
ആരുന്തിയെന്‍ കാല ചക്രം ?
ആരു വഴികാട്ടി നീളേ...?

നീ കോറിയിട്ട വരകള്‍,
നീ ചിരിപ്പിച്ച മൊഴികള്‍
നിന്‍റെ വഴികള്‍ ..
സഖേ... ഇന്നും വിജനമായ് തന്നേ കിടപ്പൂ..


വിട സഖേ ;
വാതില്‍ , പഴുതുകള്‍ ചേര്‍ത്തടക്കട്ടെ..
വേദനിക്കുന്നെന്‍റെ വേരുകള്‍
"ആരു കരയും സഖേ നീ മരിക്കുകില്‍ "
ചോദ്യമെന്നോടു മാത്രം ,
എന്തുണ്ടു ബാക്കി ഞാനിട്ടേച്ചു പോണു
തിരിച്ചെന്‍ പ്രഭവ കേന്ദ്രം തിരക്കെ?

Wednesday, June 15, 2011

നീ

എന്‍റെ പ്രണയകാലത്ത്
പൂക്കാത്ത മരമുണ്ടായിരുന്നില്ല..!
ശിശിരങ്ങള്‍കു മീതെ പറക്കുവോളം
മനസ്സിനെ ഞാന്‍ കീഴ്പെടുതിയിരുന്നു.
എന്‍റെ വേരുകള്‍ സ്വതന്ത്രമായിരുന്നു
പക്ഷെ , അന്നും
ഇന്നത്തെപ്പോലെ
നിന്നെ ഞാന്‍ കണ്ടെതിയിരുന്നില്ലല്ലോ .......?!

Tuesday, June 14, 2011

jigsaw



ലോറി മറിഞ്ഞു
ഒരു പിടി നിശ്വാസങ്ങള്‍ ചതഞ്ഞരഞ്ഞു
എല്ലാം കൂടി ചേര്‍ത്ത് വച്ച്
ഒരു നെടുവീര്‍പ്പുണ്ടാക്കാന്‍ ഞാന്‍ ഏറെ പണിപ്പെട്ടു
അടുത്ത വണ്ടി വരേണ്ടിവരും
ഒന്ന് കൈകാനിച്ചിട്ടു
നിര്‍ത്താതെ പോകുമ്പോള്‍
എവിടെ നിന്നോ വരുന്ന ദേഷ്യത്തെ കാര്കിച്ചു തുപ്പിയിട്ട്
ഒന്നാശ്വസിക്കാന്‍ ;അല്ലെങ്കിലും
അല്പം വെളിച്ചത്തില്‍ ഈ നശിച്ച മൊബൈല്‍ കൊണ്ട്
എങ്ങിനെയനൊരു ഫോട്ടോ എടുക്കുക?

യാ ഇലാഹീ

ത്രയൊക്കെ തെറ്റുകള്‍ ചെയ്തിട്ടും
ഇതുവരെ , എന്‍റെ അത്താഴം മുടങ്ങിയിട്ടില്ല!
എന്‍റെ പാതകളില്‍ കരിന്തിരി കത്തിയില്ല!
എന്‍റെ മുറ്റത്തെ പൂക്കളും മഞ്ഞില്ല


മഞ്ഞു പെയ്തിട്ടും ,എന്‍റെ മുറിവുകള്‍ പൊട്ടിയോലിച്ചില്ല
വിണ്ടു കീറിയ മനസ്സയിട്ടും; ഇത് വരെ മഴ വരാതിരുന്നിട്ടില്ല !
ചോര പടര്‍ന്ന കാല്പാടുകള്‍,കരിയിലകള്‍ എന്നിട്ടും
ഒരു കുളിര്‍കാറ്റു പോലും എന്നെ തഴുകാതെ പോയില്ല !
നാഥാ....! ഈ സ്നേഹം
അവിടുത്തെ എന്നു ഞാന്‍ കണ്ടെത്തും ?!